News

സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിഭദ്രാസനത്തിന്റെ മുൻ അദ്ധ്യക്ഷൻ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്താ കാലം ചെയ്തു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു 17-03-2023 വെള്ളിയാഴ്ച്ച ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് (18-03-2023) ഉച്ചയ്ക്ക് 01:17നായിരിന്നു അന്ത്യം.

92 വയസ്സുണ്ടായിരിന്ന അദ്ദേഹം വിശ്രമജീവിതത്തിലായിരിന്നെങ്കിലും ആത്മീയ കാര്യങ്ങളിലും എഴുത്തിലും സജീവമായിരിന്നു. തിരുസഭാപ്രബോധനങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്കാ മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റായി അദ്ദേഹം ശുശ്രുഷ ചെയ്തിരിന്നു.

1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ 3 ന് പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29 ന് ചങ്ങനാശേരി അതിഭദ്രാസന സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13 ന് വത്തിക്കാനിലെ സെന്റ്. പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പരിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്. 1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാനായി നിയമിതനായി. 1977 മേയ് 12ന് മെത്രാനായി ചുമതലയേറ്റു. മാര്‍ ആന്റണി പടിയറ മെത്രാപോലീത്തായ്ക്ക് ശേഷം മാര്‍ പവ്വത്തില്‍ ചങ്ങനാശേരി മെത്രാപോലീത്തായായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ചുമതലയേറ്റു.

1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ ചങ്ങനാശേരി അതിഭദ്രാസനത്തെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്.

സീറോ മലബാര്‍ സഭയുടെ കിരീടം എന്ന പേരില്‍ അദ്ദേഹം വിശേഷിക്കപ്പെട്ടിരിന്നു...

ഭാഗ്യവാനായ പിതാവേ സമാധാനത്തോടെ പോവുക....